വായനാനുഭവം - ആൻ ഫ്രാങ്കിന്റെ ഡയറി ക്കുറിപ്പുകൾ
വായനയിലേക്ക് ചുവടുവെച്ച ആദ്യകാലത്തുതന്നെ മനസ്സിനെ വല്ലാതെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്ത ഒരു പുസ്തകമാണ് 'ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ'.
ലോക്ക്ഡൗൺ കാലത്ത് പതിവ് ശീലങ്ങളും സ്വാതന്ത്ര്യവും നഷ്ടമായി വീടുകളിൽ തന്നെ കഴിയുമ്പോൾ വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുണ്ടോ? അപ്പോൾ ജീവിതത്തിൽ മറ്റൊരു ഉപായവും ഇല്ലാതെ പുറംലോകത്ത് നിന്നും അപ്രത്യക്ഷരായി ഒളിച്ചു ജീവിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ ? ജൂതവംശത്തിൽ ജനിച്ചു എന്ന ഒരേയൊരു കാരണം ഹിറ്റ്ലറിന്റെ ഭരണകാലത്ത് ആൻഫ്രാങ്കിനും കൂട്ടർക്കും വിധിക്കപ്പെട്ട ജീവിതം അതായിരുന്നു. ഒന്നുറക്കെ ശ്വാസം എടുത്താലോ നിലത്ത് ശക്തമായി ചവിട്ടിയാലോ പോലും മറ്റുള്ളവർ കേൾക്കുമോ എന്ന് ഭയക്കണം. ഈ സാഹചര്യത്തിൽ സദാ ഉറക്കെ ചിരിക്കുവാനും സംസാരിക്കാനും ഇഷ്ടപ്പെട്ടിരുന്ന ആൻ നിശബ്ദയായ പെൺകുട്ടിയായി മാറേണ്ടിവന്നു.. അവളുടെ സംഭാഷണങ്ങൾ മുഴുവൻ അക്ഷരങ്ങളിലൂടെ കിറ്റി എന്ന് പേരിട്ട ഡയറിയോട് മാത്രമായി മാറി.. തികച്ചും വ്യക്തിപരവും വൈയക്തികവും ആയ ആ കുറിപ്പുകൾ അവളെ അനശ്വരയാക്കിമാറ്റും എന്ന് അവൾ അറിഞ്ഞിരുന്നില്ല. അവ യുദ്ധഭീകരതയുടെ യഥാതഥമായ വിവരണവും അന്നത്തെ ഹോളണ്ടിലെ സാമാന്യജനങ്ങളുടെ ജീവിതചിത്രവും കൂടി ആണ്.
"ആൻ ഫ്രാങ്ക് ഏതെങ്കിലും വംശത്തിന്റെ പ്രതിനിധി അല്ല. അവൾ സാർവലൗകികമായ വിലാപമാണ്, പ്രതീകമാണ്. " എന്ന് ഒ. വി. വിജയൻ അഭിപ്രായപ്പെടുന്നു. ചരിത്രത്തിൽ എന്താണ് സംഭവിച്ചതെന്ന തിരിച്ചറിവോടെ ആനിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും വായിക്കുമ്പോൾ ഹൃദയത്തിൽ വല്ലാത്ത ഒരു അസ്വസ്ഥതയുണ്ടാകും. അപ്പോഴും അവളുടെ ശുഭാപ്തിവിശ്വാസം ഒരേ സമയം നമ്മെ അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യും.
😍😍😍
മറുപടിഇല്ലാതാക്കൂ